ഓപ്പൺ യുണികോൺ ക്ലബിൽ; പദവിയിലെത്തുന്ന ആദ്യ കേരള സ്റ്റാർട്ടപ്
നിയോബാങ്കിങ് ഫിൻടെക് സ്റ്റാർട്ടപ്പായ ഓപ്പൺ ഇന്ത്യയിലെ യുണികോൺ ക്ലബിൽ. കേരളത്തിൽനിന്ന് ആദ്യമായി ഈ പട്ടികയിലെത്തുന്ന ഓപ്പൺ, ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ കമ്പനിയാണ്. ഒരു ബില്യൻ ഡോളർ മൂല്യത്തിലെത്തുന്ന സ്റ്റാർട്ടപ് കമ്പനികളെയാണ് യൂണികോൺ എന്നു വിശേഷിപ്പിക്കുന്നത്. നിലവിലെ നിക്ഷേപകരായ ടെമാസെക് ഹോൾഡിങ്സ്, ടൈഗർ ഗ്ലോബൽ, 3വൺ4 ക്യാപിറ്റൽ എന്നിവർക്കൊപ്പം ഐഐഎഫ്എല്ലിൽനിന്നും സിരീസ് ഡി ഫണ്ട് സമാഹരിച്ചുവെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഓപ്പൺ യൂണികോൺ കമ്പനി എന്ന പദവിയിലേക്കെത്തിയത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ നിയോബാങ്കിങ് സ്റ്റാർട്ടപ്പാണ് ‘ഓപ്പൺ’.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമടക്കം ഏഷ്യയിലാദ്യമായി ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോം നിർമിച്ചു നൽകിയ ഓപ്പണിന്റെ സേവനം ഉപയോഗിക്കുന്നത് 20 ലക്ഷത്തിനടുത്ത് ബിസിനസ് സ്ഥാപനങ്ങളാണ്. ഐഐഎഫ്എല്ലിന്റെ നിക്ഷേപം ഓപ്പണിന്റെ വളർച്ചയെ കൂടുതൽ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഒരു വർഷത്തിനുള്ളിൽ 50 ലക്ഷം ഉപഭോക്താക്കളിലേക്കെത്തുകയാണ് ഓപ്പണിന്റെ ലക്ഷ്യം.
ദമ്പതികളായ പെരിന്തൽമണ്ണ സ്വദേശി അനീഷ് അച്യുതനും തിരുവല്ലയിൽ കുടുംബവേരുകളുള്ള മേബിൾ ചാക്കോയും ചേർന്നാണ് 2017 ൽ ഓപ്പൺ സ്ഥാപിച്ചത്. സഹോദരൻ അജീഷ് അച്യുതനും ദീന ജേക്കബുമാണ് സ്ഥാപക ടീമിൽ ഒപ്പമുള്ളത്.